![]() | ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi=}} |
വിത്തുകളുടെ ബീജാങ്കുരണ ശേഷിയെ നശിപ്പിക്കാൻ കഴിവുള്ള ‘നിർമ്മിത ജനിതകം‘ ഉൾപ്പെടുത്തിയ വിത്തിനെയാണ് അന്തകവിത്ത് എന്നു വിളിക്കുന്നത്. കാർഷിക ലോകത്തിന് ഗുണപ്രദമെന്ന രീതിയിലാണ് ഇത്തരം വിത്തുകൾ വികസിപ്പിച്ചെടുത്തതെങ്കിലും പ്രാദേശിക സസ്യജാതികളുടെ വരെ അവസാനം കുറിക്കുമെന്നാണ് അന്തകവിത്തിനെതിരേയുള്ള പ്രധാന ആരോപണം.
അമേരിക്കൻ ഐക്യനാടുകളിലെ “ഡെൽറ്റ ആൻഡ് പൈൻ ലാന്റ്” എന്ന കമ്പനിക്കുവേണ്ടി മെൽവിൻ. ജെ. ഒലിവർ, ജെ.ഇ. ക്വിസെൻബറി, നോർമ്മ എൽ.ജി. ട്രോളിണ്ടർ, ഡി.എൽ. കിം, എന്നീ നാലു ശാസ്ത്രജ്ഞരാണ് അന്തകവിത്ത് വികസിപ്പിച്ച് പേറ്റന്റ് എടുത്തത്. അന്തകവിത്തിന്റെ സാങ്കേതികവിദ്യ പിന്നീട് ‘മൊൺസാൻടോ‘ എന്ന ജൈവസാങ്കേതികവിദ്യാ കമ്പനി വിലകൊടുത്തു വാങ്ങി. മൊൺസാൻടോയാണ് അന്തകവിത്തിനെ ലോകമെങ്ങും പരിചയപ്പെടുത്തിയത്.
ഇത്തരം വിത്തുകൾ ഉപയോഗിച്ചുണ്ടാകുന്ന സസ്യങ്ങളിൽ ആരോഗ്യമുള്ള വിത്തുകളുണ്ടാവും, എന്നാൽ ആ വിത്തുകൾ മുളയ്ക്കാൻ കഴിവില്ലാത്തതാണ്. അതായത് വിത്തുകൾ ഒരു തലമുറയെ മാത്രമേ സൃഷ്ടിക്കുകയുള്ളു, രണ്ടാംതലമുറ(F2 തലമുറ) ഇത്തരം വിത്തുകളിൽ നിന്നുണ്ടാവുകയില്ല. ഒരു അന്തക ജനിതകവും, സഹായക ജനിതകവും കടത്തിവിട്ട ഈ വിത്തുകളിൽ ഒന്നാം ഘട്ടത്തിൽ അന്തക ജനിതകം ഉറങ്ങിക്കിടക്കുന്നു.
അന്തകവിത്തിലുണ്ടായ സസ്യങ്ങളിലെ പരാഗരേണുക്കൾ മൂലമുണ്ടാകുന്ന രണ്ടാം തലമുറ വിത്തുകളെല്ലാം വന്ധ്യമാണ്. ഇത് അന്തകവിത്ത് നടപ്പെട്ട പ്രദേശത്തെ അതേ വംശം സസ്യങ്ങളെയെല്ലാം പ്രതികൂലമായി ബാധിക്കുന്നു. തത്ഫലമായി സസ്യങ്ങളുടെ ആകെ പ്രത്യുത്പാദന തോതിനെ ബാധിക്കുന്നു. ചുരുങ്ങിയ ജീവിതകാലമുള്ള സസ്യങ്ങളാണെങ്കിൽ ഏതാനം വർഷങ്ങൾ കൊണ്ടു തന്നെ പ്രദേശത്തെ പരമ്പരാഗത സസ്യങ്ങൾ അപ്രത്യക്ഷമാകുമെന്നാണ് ഇന്ത്യൻ കാർഷിക ശാസ്ത്രജ്ഞനായ ഡോ. എം.എസ്. സ്വാമിനാഥനെ പോലുള്ളവർ നിരീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ പിന്നീടെല്ലാ കാലവും കമ്പനിയുടെ കൈയിൽ നിന്നും വിത്തുകൾ കർഷകർ വാങ്ങേണ്ടിവരും. അതുകൊണ്ടുണ്ടാകുന്ന ജൈവ അസന്തുലനവും ഭീകരമാണ്.
ഇന്ത്യയിൽ ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ അന്തകവിത്തിനെ സ്വീകരിച്ച പ്രദേശങ്ങളാണ്. എന്നാൽ 2005-ൽ അവർ അന്തകവിത്തിലുണ്ടായ പരുത്തി സസ്യങ്ങൾ കമ്പനി അവകാശപ്പെട്ട ഉത്പാദനശേഷി പ്രകടിപ്പിച്ചില്ലന്നും, പക്ഷേ പരമ്പരാഗത സസ്യങ്ങളെ നിർവീര്യമാക്കിയെന്നുമവകാശപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.