ആഞ്ഞിലി | |
---|---|
ആഞ്ഞിലി The bark of A.hirsutus | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | A. hirsutus
|
Binomial name | |
Artocarpus hirsutus | |
Synonyms | |
|
കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയണി, അയിണി അഥവാ അയിനിപ്പിലാവ് (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണിത്. ഇതിന്റെ ഫലം ആഞ്ഞിലിച്ചക്ക, ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു.[2] പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ കൂടുതലും കേരളത്തിൽ കാണപ്പെടുന്നു [3].
ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളാണ് ആഞ്ഞിലിയുടെ വിളവെടുപ്പുകാലം.[4] നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റർ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈർപ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്. ആദ്യത്തെ എട്ടുപത്തുവർഷം വളർച്ച സാവധാനത്തിലാണ്. ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 8 സെന്റിമീറ്റർ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്.
ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കും പ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല.
കേരളത്തിനു തെക്ക് ഭാഗത്ത് പ്രത്യകിച്ചും തിരുവനന്തപുരം ജില്ലയിൽ ആഞ്ഞിലി മരങ്ങൾ കരിഞ്ഞുണങ്ങുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഫംഗസ് ബാധമൂലമോ "പിങ്ക്മീലീബെക്" എന്നൊരു തരം പ്രാണി മൂലമോ ആകാം എന്നാണു പ്രാഥമിക നിഗമനം.[5]
മുൻകാലങ്ങളിൽ കേരളത്തിൽ ഭക്ഷ്യ ദൗർലഭ്യം രൂക്ഷമായിരുന്ന കാലത്ത് ആഞ്ഞിലിച്ചക്ക ഒരു പ്രധാനപ്പെട്ട ഭക്ഷണ പദാർത്ഥമായി ഉപയോഗിച്ചിരുന്നു. പഴുക്കാത്ത ഐനിക്കാ ഉപയോഗിച്ച് തയ്യാറാക്കുന്ന പുഴുക്കും തോരനും കേരളീയരുടെ വർഷകാല ഭക്ഷണത്തിലെ പ്രധാന ഇനങ്ങൾ ആയിരുന്നു. മറിയപ്പഴത്തിന് വർഷകാലരോഗങ്ങളെ പ്രതിരോധിക്കാനുളള ഔഷധഗുണങ്ങൾ ഉള്ളതായി ആയുർവേദ വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്.[6]