ആറന്മുള അന്താരാഷ്ട്ര വിമാനത്താവളം | |
---|---|
![]() | |
Summary | |
എയർപോർട്ട് തരം | സ്വകാര്യ വിമാനത്താവളം |
ഉടമ | കെ.ജി.എസ്. പ്രൈവറ്റ് ലിമിറ്റഡ് |
പ്രവർത്തിപ്പിക്കുന്നവർ | കെ.ജി.എസ്. ആറന്മുള ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് |
Serves | പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം |
സ്ഥലം | ആറന്മുള, പത്തനംതിട്ട, കേരളം, ഇന്ത്യ |
നിർദ്ദേശാങ്കം | 09°19′23″N 076°41′11″E / 9.32306°N 76.68639°E |
വെബ്സൈറ്റ് | http://www.kgsaranmulaairport.com |
കേരളത്തിൽ, പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ 2,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ഒരു വിമാനത്താവളമാണ് കെ.ജി.എസ്. ആറന്മുള ഇന്റർനാഷണൽ എയർപോർട്ട്. ഏകദേശം 700 ഏക്കർ (2.8 ചതുരശ്രകിലോമീറ്റർ) ഭൂമിയിലാണ് വിമാനത്താവളം പണിയാനുദ്ദേശിച്ചിരുന്നത്. വിവാദങ്ങളുണ്ടാക്കിയ ഈ പദ്ധതി[1] പരിസ്ഥിതിപ്രവർത്തകരിൽ നിന്നും സ്ഥലവാസികളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ശക്തമായ എതിർപ്പ് നേരിടുന്നുണ്ട്. സംസ്ഥാന സർക്കാർ ഈ വിമാനത്താവളം ആവശ്യമാണെന്നും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ എതിർപ്പുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നുമാണ് നിലപാടെടുത്തിരിക്കുന്നത്.[2] ഈ പദ്ധതി നേരിട്ട് 1,500 അൾക്കാർക്കും നേരിട്ടല്ലാതെ 6,000 ആൾക്കാർക്കും തൊഴിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.[3]
എയർബസ് എ-300, ബോയിംഗ്-747 എന്നിവ ഇറക്കുവാൻ പാകത്തിൽ വിമാനത്താവളം നിർമ്മിക്കാനാണ് പദ്ധതി. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ കോട്ടയം എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.
ആറന്മുള - കുളനട റോഡിൽ നാൽകാലിക്കൽ പാലത്തിനടുത്താണ് വിമാനത്താവള നിർമ്മാണം ആരംഭിച്ചത്. 2005 - ലാണ് വിമാനത്താവളത്തിനായി പദ്ധതി രൂപപ്പെടുത്തിയത്.പദ്ധതിക്ക് അനുമതി കൊടുത്തത് ചട്ടവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തുടർന്ന് ആറന്മുള ഏവിയേഷൻ ലിമിറ്റഡ് എന്നപേരിൽ കമ്പനി രൂപവൽക്കരിച്ച് പ്രവർത്തനം തുടങ്ങിയകാലം മുതൽ പരിസ്ഥിതിപ്രവർത്തകർ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഈ വിമാനത്താവളത്തിന് എതിരെ സംസ്ഥാനത്തെ പ്രതിപക്ഷവും, പരിസ്ഥിതിപ്രവർത്തകരും ശക്തമായ പ്രക്ഷോഭം നടത്തിവരികയാണ്.[4] വിമാനത്താവളം വരുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ മുന്നിർത്തിയാണ് ഇത്. പോരാട്ടത്തിൻറെ മുന്നണിയിൽ കുമ്മനം രാജശേഖരൻ, സുഗതകുമാരി, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, വി.എസ്. അച്യുതാനന്ദൻ മുതലായ സാമൂഹ്യപ്രവർത്തകരും പദ്ധതി പ്രദേശത്തെ പതിനായിരക്കണക്കിന് പൊതുജനങ്ങളും അണി നിരക്കുന്നു.[5][6]
പരിസ്ഥിതിപ്രവർത്തകരിൽനിന്നും നാട്ടുകാരിൽ നിന്നും ഈ സംരംഭം വലിയ എതിർപ്പ് നേരിടുന്നുണ്ട്. ഇതിന്റെ നിർമ്മാണം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവർത്തകരും ഇടതുപക്ഷം നേതൃത്വം നല്കുന്ന പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു.[7] 2000 കോടി മുതൽ മുടക്കിൽ കെ.ജി.എസ്. ഗ്രൂപ്പാണ് (കുമരൻ-ജിജി- ഷണ്മുഖം എന്നിവരാണ് ചൈന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ ഉടമസ്ഥർ)[8] വിമാനത്താവളം നിർമ്മിക്കുന്നത്.[9] തുടക്കത്തിൽ 500 കോടിയാണ് നിക്ഷേപം. പണിപൂർത്തിയാക്കാനായാൽ കേരളത്തിലെ നാലാമത്തെ വിമാനത്താവളമായിരിക്കും ഇത്.[10] 2012 ഓഗസ്റ്റ് 17-ന് വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചു.[11]
കെ. കുമരൻ, ജിജി ജോർജ്ജ്, പി.വി. ഷൺമുഖം എന്നിവരാണ് കെ.ജി.എസ്. ഗ്രൂപ്പിൻറെ പ്രൊമോട്ടർമാർ. (ഈ മൂന്നു പ്രൊമോട്ടർമാരുടെ പേരുകളുടെ ആദ്യ അക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് കെ.ജി.എസ്. എന്ന പേര്.) കെ.ജി.എസ്സിന്റെ ഒഫീഷ്യൽ പേജ് പ്രകാരം അവരുടെ എല്ലാ കൺസ്ട്രക്ഷൻ വർക്കുകളും ഒന്നുകിൽ അപ്കമിംഗ് അല്ലെങ്കിൽ ഓൺഗോയിംഗ് ആണ്. ഇത് സൂചിപ്പിയ്ക്കുന്നത് കെ.ജി.എസ്. ഒരു പുത്തൻ കമ്പനിയാണ് എന്നാണ്. എയർപോർട്ട് പോലെ ഒരു വലിയ പ്രോജക്ട് ഏറ്റെടുത്തു നടത്തുവാനുള്ള പ്രാപ്തി ഉണ്ട് എന്ന് കെ.ജി.എസ്. ഇതേ വരെ തെളിയിച്ചിട്ടുമില്ല.