ഇടശ്ശേരി ഗോവിന്ദൻ നായർ | |
---|---|
ജനനം | 1906 ഡിസംബർ 23 |
മരണം | 1974 ഒക്ടോബർ 16 |
ദേശീയത | ഭാരതീയൻ |
മറ്റ് പേരുകൾ | ശക്തിയുടെ കവി |
അറിയപ്പെടുന്നത് | കവിയും നാടകകൃത്തും |
മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. (ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974). പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതകളിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി .
ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് 1906 ഡിസംബർ 23ന് പി .കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച് മരിച്ചു. കഥാകൃത്ത് ഇ. ഹരികുമാർ മകനാണ്.
19 പുസ്തകങ്ങളും 10 സമാഹാരങ്ങളിലായി 300-ലധികം കവിതകളും 6 നാടകപുസ്തകങ്ങളും ലേഖനങ്ങളുടെ ഒരു ശേഖരവും ഇടശ്ശേരിയുടെ കൃതികളിൽ ഉൾപ്പെടുന്നു. മലയാള കവിതയിലെ കാല്പനികതയെ റിയലിസത്തിലേക്ക് മാറ്റിയ കവികളുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. പൂതപ്പാട്ട്, പണിമുടക്കം, കല്യാണപ്പുടവ, കറുത്ത ചെട്ടിച്ചികൾ, കാവിലെ പാട്ട് തുടങ്ങിയ കവിതകളിലെ ആഖ്യാനശൈലി ശക്തമായ മാനവികതയെ പ്രതിഫലിപ്പിക്കുന്നവയാണ്.
ഇടശ്ശേരി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 20,000 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് ഇടശ്ശേരി പുരസ്കാരം