എസ്. ഗുപ്തൻ നായർ | |
---|---|
![]() | |
ജനനം | 1919 ഓഗസ്റ്റ് 22 |
മരണം | 2006 ഫെബ്രുവരി 6 (വയസ്സ് 86) |
ദേശീയത | ![]() |
അറിയപ്പെടുന്നത് | ഉപന്യാസകൻ |
ജീവിതപങ്കാളി | ഭാഗീരഥിയമ്മ |
കുട്ടികൾ | ലക്ഷ്മി, എം.ജി. ശശിഭൂഷൺ, സുധാ ഹരികുമാർ |
മാതാപിതാക്കൾ | ഒളശ്ശ ശങ്കരപിള്ള, ശങ്കരിയമ്മ |
മലയാള സാഹിത്യത്തിലെ പ്രമുഖവിമർശകനും, പ്രഭാഷകനും, നിഘണ്ടുകാരനും, അദ്ധ്യാപകനും ആയിരുന്നു എസ്. ഗുപ്തൻ നായർ (ഓഗസ്റ്റ് 22 1919 - ഫെബ്രുവരി 7 2006). ദീർഘകാലം കലാശാലാ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം രാഷ്ട്രീയ മേഖലയിലെ അപചയങ്ങൾക്കെതിരെ നില കൊണ്ടു. വിദ്യാലയങ്ങളിലെ രാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം മുൻ നിർത്തി രൂപീകരിച്ച വിദ്യാഭ്യാസ സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു. 35-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്[1]. എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
1919 ഓഗസ്റ്റ് 22-ന് കൊല്ലം ജില്ലയിലെ ഓച്ചിറയിൽ അപൂർവ്വ വൈദ്യൻ എന്നുവിശേഷിപ്പിക്കപ്പെട്ട ഒളശ്ശ ശങ്കരപിള്ളയുടെയും മേമനയിലെ ചെങ്ങാലപ്പള്ളി വീട്ടിൽ ശങ്കരിയമ്മയുടെയും മകനായി ഗുപ്തൻ നായർ ജനിച്ചു[2]. 1941 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എ ഓണേഴ്‌സ് രണ്ടാം റാങ്കോടെ ജയിച്ച ഗുപ്തൻ നായർ 1945-ൽ അതേ കലാലയത്തിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു[3]. 1958-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു.കാലിക്കറ്റ് സർവ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനായി ഔദ്യോഗിക ജീവിതത്തിൽ നിന്നു 1978-ൽ വിരമിക്കുകയും ചെയ്തു. തുടർന്ന് കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു[2] ശ്രീ ചിത്ര ഗ്രന്ഥശാല, മാർഗി, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവർത്തിച്ചു. 'മലയാളി', ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ ആയിരുന്നു. 1983 മുതൽ 1984 വരെ സാഹിത്യ പ്രവർത്തക സഹകരണ സംഘം , 1984 മുതൽ 1988 വരെ കേരള സാഹിത്യ അക്കാദമി എന്നിവയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്[2][3]. ഭാര്യ: ഭാഗീരഥിയമ്മ, മക്കൾ: ലക്ഷ്മി, ചരിത്രകാരൻ എം.ജി. ശശിഭൂഷൺ, സുധാ ഹരികുമാർ.[2] ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് 2006 ജനുവരി 5-ന് തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗുപ്തൻ നായർ അവിടെ വച്ച് ഫെബ്രുവരി 6-ന് രാവിലെ പത്തുമണിയോടെ 86-ആമത്തെ വയസ്സിൽ അന്തരിച്ചു[4]. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പേരൂർക്കട വിശ്വഭാരതിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സാഹിത്യവിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി ആക്കാൻ യോഗ്യമായ വിധത്തിൽ ലളിതവും സുഗ്രഹവുമായവയാണ് അദ്ദേഹതിന്റെ രചനകൾ.
ഗുപ്തൻ നായർ ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ പേരിൽ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. എം. ലീലാവതി, അമ്പലപ്പുഴ രാമവർമ്മ, സുകുമാർ അഴീക്കോട്, ഒ.എൻ.വി. കുറുപ്പ്, എം കെ സാനു, ഹൃദയകുമാരി എന്നിവർ ഈ അവാർഡിനു ഇതിനകം അർഹരായിട്ടുണ്ട്.