1934 ഏപ്രിൽ 14-ന് തമിഴ്നാട്ടിലെകാഞ്ചീപുരം ജില്ലയിലെ കടലൂരിൽ ജനിച്ചു.അഞ്ചാം ക്ലാസിൽ പഠിപ്പുപേക്ഷിച്ചു വീടു വിട്ടു. വിഴുപ്പുരത്തുള്ള അമ്മാവനോടൊപ്പമാണ് പിന്നീട് കഴിഞ്ഞത്. സാഹിത്യ തത്പരനായ അമ്മാവൻ ഭാരതിയുടെ സാഹിത്യ ലോകവുമായി പരിചയപ്പെടുത്തി. ചെന്നൈയിലേക്ക് കുടിയേറിയ ജയകാന്തൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായി. സി.പി.ഐ. യുടെ 'ജനശക്തി' പ്രസ്സിലും പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചു. 1949 ൽ സി.പി.ഐ. നിരോധനം നേരിട്ടപ്പോൾ മറ്റ് ജോലികൾ നോക്കി. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സി.പി.ഐ. വിട്ടു. കാമരാജിനെ ശക്തമായി പിന്തുണച്ചു തമിഴക കോൺഗ്രസ്സിൽ ചേർന്നു.
1950 കളിൽ തമിഴ് സാഹിത്യ ലോകത്തിൽ സജീവ സാന്നിദ്ധ്യമായി. തമിഴ് ചലച്ചിത്രങ്ങളിലും സജീവമായി. ഉന്നൈ പോൽ ഒരുവൻ, ചില നേരങ്ങളിൽ ചില മനിതർകൾ എന്നിവ സംസ്ഥാന പുരസ്കാരങ്ങൾക്കർഹമായി.
ദക്ഷിണേന്ത്യയിൽ നിന്നു ആദ്യമായി റഷ്യൻ ഫെഡറേഷന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് അവാർഡിന് അർഹനായി[1]. സാഹിത്യത്തോടൊപ്പം ഉപന്യാസകനും പത്രപ്രവർത്തകനും ചലച്ചിത്ര സംവിധായകനും നിരൂപകനുമാണ് ഇദ്ദേഹം. സമൂഹത്തിലെ ക്രമക്കേടുകളെ ശക്തമായി വിമർശിക്കുന്ന ഒരു വ്യക്തിയാണിദ്ദേഹം. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ രണ്ട് സാഹിത്യ പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1996-ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. 2002-ലാണ് ജ്ഞാനപീഠം ലഭിച്ചത്. 2009 ൽ പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി.നാല്പതോളം നോവലുകളും ഇരുനൂറ് ചെറുകഥകളും രണ്ട് ആത്മകഥകളും എഴുതിയിട്ടുള്ള ജയകാന്തൻ തിരക്കഥാകൃത്ത്, സംവിധായകൻ, പ്രസംഗകൻ, പത്രാധിപർ എന്നീ നിലകളിലും വ്യക്തിമുദ്ര പതിച്ചു. പത്ത് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മാസങ്ങളായി ചികിൽസയിലായിരുന്ന അദ്ദേഹം 2015 ഏപ്രിൽ 8നു ചെന്നൈയിൽ അന്തരിച്ചു.
[2]