ടോം ഉഴുന്നാലിൽ | |
---|---|
![]() | |
വ്യക്തിവിവരങ്ങൾ | |
ദേശീയത | ഇന്ത്യൻ |
ജനനം | 1960 (age 57) രാമപുരം, കോട്ടയം |
ഇന്ത്യക്കാരനായ ഒരു ക്രീസ്തീയപുരോഹിതനാണ് ടോം ഉഴുന്നാലിൽ (Tom Uzhunnalil). സലേഷ്യൻ സഭ (Salesian of Don Bosco) വൈദികനായ ഇദ്ദേഹം, മദർ തെരേസ രൂപംകൊടുത്ത ‘ഉപവിയുടെ സഹോദരിമാർ’ (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹത്തിലെ അംഗമായിരുന്നു.
കോട്ടയം ജില്ലയിലെ രാമപുരത്ത് 1960 ലാണ് ടോം ഉഴുന്നാലിൽ ജനിച്ചത്. രാമപുരം ഉഴുന്നാലിൽ വർഗീസും ത്രേസ്യാക്കുട്ടിയുമാണ് മാതാപിതാക്കൾ.
യെമനിലെ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ച് 2016 മാർച്ച് നാലിനു രാവിലെ 8.40ന് ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയിരുന്നു. തെക്കൻ ഏഡനിൽ അഗതിമന്ദിരത്തിന്റെ ചുമതലയായിരുന്നു ഫാ. ടോമിന്. എൺപതു പേർ താമസിക്കുന്ന സദനത്തിൽ 2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്. തുടർന്ന് ഇദ്ദേഹത്തെ മോചിപ്പിക്കാനായി ശ്രമം നടന്നുവരികയായിരുന്നു [1],[2].
മാർച്ച് 24 2016 ന് ദുഖ വെള്ളി ദിനത്തിൽ ഫാദർ ടോം ഉഴുന്നാലിൽ ക്രൂശിലേറ്റി വധിക്കപ്പെടും എന്നു വാർത്തയുണ്ടായിരുന്നു [3]. മാർച്ച് 31 ന് ഇന്ത്യയോട് ഐഎസ് വൻ തുക മോചനദ്രവ്യം ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. ജൂലൈ 19 ന് ടോം ഉഴുന്നാലിലിനെ ഭീകരർ കണ്ണു കെട്ടി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. താൻ രോഗാതുരനാണെന്നും തനിക്കു വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെന്നും അദ്ദേഹം പറയുന്നതായിരുന്നു സന്ദേശം [4],[5]. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആണെന്നുള്ളതും ഫാ.ടോമിന്റെ മോചനം നീണ്ടു പോകാൻ കാരണമായി[6]. കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളും കേരളത്തിൽനിന്നുള്ള എംപിമാരും ഫാ.ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. പാർലമെന്റിലും ഈ വിഷയം പലതവണ ഉന്നയിക്കപ്പെട്ടു. വത്തിക്കാനും പ്രശ്നത്തിൽ ഇടപെട്ടു. പരിമിതികൾക്കിടയിലും എന്തു വിലകൊടുത്തും ഇദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാർ.
2017 സപ്തംബർ 12 ന് ടോം ഉഴുന്നാൽ മോചിതനായി [7]. എന്നാൽ, മോചനദ്രവ്യം നൽകിയിട്ടാണോ ഇദ്ദേഹത്തെ സ്വതന്ത്രനാക്കിയതെന്ന് വ്യക്തമല്ല [8]. പണം നൽകിയിട്ടില്ല എന്നാണ് സർക്കാർ പറയുന്നത്[9]. ഒമാൻ ഭരണാധികാരിയുടെ ശക്തമായ ഇടപെടലിന്റെ ഫലമായാണ് മോചനം നടന്നത്എന്നും വാർത്തയുണ്ട്.