തമിഴ് സംഘകൃതിയാണ് നറ്റിണൈ (തമിഴ്: நற்றிணை). എൽട്ടുതൊകൈ കൃതികളിൽ ഒരു പ്രധാന കൃതിയാണിത്. നല്ലത് അല്ലെങ്കി മഹത്തായ തിണൈ ആണ് നറ്റിണൈ. ഒൻപതു മുതൽ പന്ത്രണ്ടുവരെ വരികളുള്ള 400 അകവൽ പാട്ടുകളാണ് ഇതിൽ ശേഖരിച്ചിട്ടുള്ളത്. പന്നാടു തന്ത മാറൻ വഴുതി എന്ന പാണ്ഡ്യരാജാവിന്റെ ആജ്ഞപ്രകാരമാണ് സമാഹരിച്ചിരിക്കുന്നത്. എന്നാൽ സമാകർത്താവ് ആരാണെന്നു വ്യക്തമല്ല. സംഘകാലത്തിന്റെ അന്ത്യദശയിലാണ് ഇവ സമാഹരിച്ചത്തെന്ന് കാണപ്പെടുന്നു. ഭാരതം പാടിയ പെരുംതേവനാരുടേതായി ഒരു ദേവസ്തുതിയും ചേർത്തിട്ടുണ്ട്.
175 കവികളുടെ സരസ്വതീവിലാസങ്ങളാണ് നറ്റിണൈയിൽ ഉള്ളത്. ഇതിൽ ആശ്രയദാതാവായ പാണ്ഡ്യരാജാവിന്റെ രണ്ട് കവിതകളും ഉൾപ്പെടുന്നു. മാങ്കുടി കിഴാർ, ഇളന്തരിയനാർ, പെരുങ്കടുങ്കോ, തനിമകനാർ, കണ്ണൻകൊറ്റനാർ, പരണർ എന്നിവരാണ് ഈ സമാഹാരത്തിലെ പ്രമുഖ കവികൾ. അകനാനൂറിലെ കവിതകളെപ്പോലെ പ്രണയപരങ്ങളാണ് ഇതിലെ കവിതകളും. പരസ്പരം അനുരക്തരായ നായികാനായകന്മാരുടെ പ്രേമമാണ് നറ്റിണൈ കവിതകളിലെ പ്രധാന പ്രമേയം.
അക്കാലത്തെ ഭരണകർത്താക്കളായ ചേര-ചോഴ പാണ്ഡ്യന്മാർ ധർമ്മത്തിനു ഭംഗംവരാതെ ഭരണം നടൽത്തിയിരുന്നുവെന്നും കുറിഞ്ചിനിലങ്ങളിൽ കാവൽ ഏപ്പെടുത്തിയിരുന്നുവെന്നും സജ്ജനങ്ങളെ വിവരങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു എന്നും നറ്റിണൈ പാട്ടുകളിൽ വിവരിച്ചിട്ടുണ്ട്. ആയൻ, കൊറ്ക്കൈ, മറന്തൈ, കണ്ടവായിൽ, കൂടൽ, കിടങ്കിൽ, ചായ്ക്കാട്, പൊറ്റൈയാറ്, മരുതൂർ പട്ടിനം, മുണ്ടൂർ മുതലായ പ്രാചീന നഗരങ്ങളെക്കുറിച്ചും ഇതിൽ പരാമർശിച്ചിട്ടുണ്ട്. അക്കാലത്തു നിലവിലിരുന്ന വസ്ത്രധാരണം, കച്ചവട രീതികൾ, കലകൾ, ചികിത്സാരീതി എന്നിവയെപ്പറ്റിയുള്ള വിവരണങ്ങളും നറ്റിണൈ കവിതകളിൽ കാണാം.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നറ്റിണൈ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |