പല്ലാവൂർ അപ്പുമാരാർ | |
---|---|
![]() | |
ജനനം | |
മരണം | ഡിസംബർ 8, 2002 | (പ്രായം 74)
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | ചെണ്ട, തിമില, ഇടയ്ക്ക കലാകാരൻ |
കേരളീയ വാദ്യകലകളായ പഞ്ചവാദ്യം, ചെണ്ടമേളം, തായമ്പക എന്നിവയിൽ അസാധാരണ വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന ഒരു പ്രതിഭാശാലിയായിരുന്നു പല്ലാവൂർ അപ്പുമാരാർ (12 ഫെബ്രുവരി 1928 - 9ഡിസംബർ 2002). വാദ്യകലകളിലെ പല്ലാവൂർ ത്രയത്തിലെ ഏറ്റവും മൂത്തയാളും, അവസാനകണ്ണിയുമായിരുന്ന അദ്ദേഹം അരങ്ങൊഴിഞ്ഞത് 2002 ഡിസംബർ 9-നാണ്. ഇടയ്ക്ക എന്ന വാദ്യകലയെ ഒരു ജനകീയ കലാരൂപമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് അദ്ദേഹമാണ്.
1928 ഫെബ്രുവരി 12=ന് പാലക്കാട് ജില്ലയിലെ പല്ലാവൂരിൽ തിരുവഞ്ചിക്കുളം പുറത്തുവീട്ടിൽ തറവാട്ടിലാണ് അപ്പുമാരാരുടെ ജനനം. ഇടയ്ക്ക കുലപതിയായിരുന്ന തൃശ്ശൂർ പാട്ടുരായ്ക്കൽ പട്ടരാത്ത് ശങ്കരമാരാരും പുറത്തുവീട്ടിൽ നാരായണി മാരസ്യാരുമായിരുന്നു മാതാപിതാക്കൾ. കുട്ടിക്കാലത്തേ ജന്മനാട്ടിലെ ശിവക്ഷേത്രത്തിൽ പൂജയ്ക്ക് ഇടയ്ക്ക കൊട്ടാൻ തുടങ്ങിയ അദ്ദേഹം ഒമ്പതാം വയസ്സിൽ തിരുവില്വാമലയിലെത്തി കുളന്തസ്വാമി എന്ന കലാകാരനിൽ നിന്ന് തായമ്പകയും അപ്പു ഭാഗവതരിൽ നിന്ന് അഷ്ടപദിയും സ്വായത്തമാക്കി. പത്താം വയസ്സിൽ പല്ലാവൂർ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ച മാരാർ, പതിനാറാം വയസ്സിൽത്തന്നെ പഞ്ചവാദ്യത്തിന് ഇടയ്ക്ക കൊട്ടിത്തുടങ്ങി. തായമ്പകയിൽ സംഗീതാത്മകമായ പാലക്കാട്ടു ശൈലിയാണ് പിന്തുടർന്നിരുന്നത്. അയിലൂർ പരമൻ ഭാഗവതരിൽ നിന്ന് ശാസ്ത്രീയ സംഗീതത്തിൽ അഭ്യാസം നേടിയിട്ടുണ്ട്. ചെണ്ടയിലും ഇടയ്ക്കയിലും തിമിലയിലും നിറയെ അവതരണങ്ങളിൽ പങ്കെടുത്തു. 40 കൊല്ലം പാറമേക്കാവ് ഭാഗത്തിന്റെ മേളക്കാരനായി കൊട്ടിയ അപ്പുമാരാർ 1984 മുതൽ മേളപ്രമാണിയുമായിരുന്നു.[1] അദ്ദേഹത്തിന്റെ അനുജന്മാരായിരുന്ന മണിയൻ മാരാരും കുഞ്ഞുകുട്ടൻ മാരാരും ജ്യേഷ്ഠനിൽ നിന്ന് വാദ്യകലകൾ അഭ്യസിച്ച് സ്വന്തമായ മേൽവിലാസം നേടിയെടുത്തിരുന്നു. മൂവരുമൊന്നിച്ച് ട്രിപ്പിൾ തായമ്പകയും ഈരണ്ടുപേർ ചേർന്ന് ഡബിൾ തായമ്പകയുമൊക്കെ ഉണ്ടായിരുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും അപ്പുമാരാർ തായമ്പക അവതരിപ്പിച്ചിട്ടുണ്ട്. ഒരു വർഷം ഏറ്റവുമധികം തായമ്പക അവതരിപ്പിച്ച കലാകാരൻ എന്ന റെക്കോർഡ് അദ്ദേഹത്തിനാണ്. 2002 ഡിസംബർ 8-ന് 74-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു[2][3].അനുജന്മാർ അദ്ദേഹത്തിന് മുമ്പേ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. തായമ്പകയുടെ കുലപതി എന്നറിയപ്പെടുന്ന അപ്പു മാരാരുടെ പേരിൽ ഇപ്പോൾ സംസ്ഥാന സർക്കാർ ഏറ്റവും നല്ല വാദ്യകലാകാരനുള്ള പുരസ്കാരം നൽകി വരുന്നു.
ലക്ഷ്മിക്കുട്ടി അമ്മയായിരുന്നു അപ്പുമാരാരുടെ ഭാര്യ. ഈ ദമ്പതികൾക്ക് ശൈലജ, കുനിശ്ശേരി ചന്ദ്രൻ, വത്സല, ലത, വിജയൻ, കലാധരൻ എന്നി ആറുമക്കളുണ്ട്. മൂത്ത മകനായ കുനിശ്ശേരി ചന്ദ്രൻ അച്ഛന്റെ പാത പിന്തുടർന്ന് വാദ്യകലാകാരൻ എന്ന നിലയിൽ ശ്രദ്ധേയനായി.
{{cite web}}
: Check date values in: |accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]