കേരളത്തിലെ പുരാതനകാലത്തെ ജൈനമത സ്വാധീനത്തിനു തെളിവായി കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയിൽ പ്രധാനമാണ് വയനാട് ജില്ലയിലെ ബത്തേരി ജൈനക്ഷേത്രം. 13-ആം നൂറ്റാണ്ടിൽ[അവലംബം ആവശ്യമാണ്] നിർമ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഹിന്ദു ക്ഷേത്രമായും വലിയൊരു വാണിജ്യകേന്ദ്രമായും ഒടുവിൽ ടിപ്പുവിന്റെ ആയുധസൂക്ഷിപ്പുകേന്ദ്രമായും ആയി വർത്തിച്ചിട്ടുണ്ട്. 1921-ൽ ഭാരതസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്രം കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് .
ബത്തേരി ജൈനക്ഷേത്രം കൽപറ്റയിൽ നിന്ന് 24 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 41 കിലോമീറ്ററും അകലെയാണ്.
കരിങ്കലിൽ പണിചെയ്തതും മതിൽക്കെട്ടുളളതുമായ ഒരു ക്ഷേത്രത്തിന്റെ നല്ല മാതൃകയാണിത്. ഗർഭഗൃഹം, അന്തരാള, അടച്ചുകെട്ടിയ മഹാമണ്ഡപം, മുഖമണ്ഡപം, കേരളശൈലിയിൽ വേറിട്ട ഒരു നമസ്ക്കാരമണ്ഡപം എന്നിവ അടങ്ങിയതാണ് ക്ഷേത്രം.
ശ്രീകോവിൽ ചതുരാകൃതിയാണ്, വിഗ്രഹം കാണപ്പെടുന്നില്ല, എന്നാൽ ഗർഭഗൃഹതിന്റെ ലലാസ്ബിംബതിലും അടച്ചുകെട്ടിയ മഹാമണ്ഡപതിലും ജൈനരുടെ ദേവപ്രതിമകളുണ്ട്. ഇവ ചതുരാകൃതിയിലുളള ചട്ടക്കൂടിനുളളിൽ പത്മാസനത്തിൽ ധ്യാനമുദ്രയൊടെ വിരാചിക്കുന്നു. വാതിൽപ്പാളികൾ വ്യത്യസ്ത ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വാതിൽപ്പാളികലുടെ അടിഭാഗത്ത് പുഷ്പതോരണം കാണാം. ശ്രീകോവിലിനു പുറത്തു തൂണുകളോട് കൂടിയ പ്രദക്ഷിണപഥവുമുണ്ട്. അടച്ചുകെട്ടിയ മഹാമണ്ഡപത്തിൽ രണ്ട് വരികളായി നാലു തൂണുകൽ ഉണ്ട്. മഹാമണ്ഡപത്തിനു മുൻപിലാണ് മുഖമണ്ഡപം. അതിൽ രണ്ട് വരികളായി ആറ് തൂണുകൾ ഉണ്ട്. ചതുരാകൃതിയിലുള്ള തൂണുകളുടേ മദ്ധ്യഭാഗം പതിനാറ് തലങ്ങളായി ചെത്തിയിരിക്കുന്നു. പുഷ്പ്പാകൃതിയിലും സർപ്പബന്ധങ്ങളും ഹാരങ്ങളും വജ്ര പ്രതീകങ്ങളും തീർത്ഥങ്കരാകൃതികൾ കൊണ്ടും ഹംസംങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. പടികൾ ചവിട്ടിയാണ് തൂണുകൾ നിറഞ്ഞ മുഖമണ്ഡപത്തിൽ കയറുന്നത്. അതിന്റെ കൈവരികൾ വ്യാളീരൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു..
ജൈന മന്ദിരത്തിനു മുൻഭാഗത്തായി ചതുരാകൃതിയിൽ ഉള്ള ഒരു കിണർ ഉണ്ട് ഈ കിണരിലൂടെ ഉള്ള തുരങ്കം മൈസുർ വരെ ഉണ്ട് എന്ന് പറയപ്പെടുന്നു.
ഈ ക്ഷേത്രമല്ലാതെ മറ്റുപല ജൈനമതാവശിഷ്ടങ്ങളും വയനാട്ടിൽ ഉണ്ട്. പുഞ്ചവയൽ, പുതേനങ്ങാടി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ ഇവയിൽ പ്രമുഖമാണ്. ഈ ക്ഷേത്രങ്ങളുടെ സുന്ദരമായി കൊത്തുപണി ചെയ്ത തൂണുകൾ ഭാഗികമായി നശിച്ച് ചുറ്റും കാടുപിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്.