വെള്ളപ്പൈൻ | |
---|---|
![]() | |
വെള്ളപ്പയിന്റെ ഇലകൾ | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | V. indica
|
Binomial name | |
Vateria indica Linn
| |
Synonyms | |
|
പശ്ചിമഘട്ട മഴക്കാടുകളിൽ വളരുന്ന നിത്യഹരിതമായ [1] ഒരു വൻമരമാണ് വെള്ളപ്പൈൻ അഥവാ വെള്ളക്കുന്തിരിക്കം. (ശാസ്ത്രീയനാമം:Vateria indica). 40-60 മീറ്ററോളം ഉയരം വയ്ക്കും.[2] പശ്ചിമഘട്ടത്തിൽ 2000 മില്ലി മീറ്ററിൽ കൂടുതൽ മഴയുള്ള ഉയരം കുറഞ്ഞ മലകളിലാണ് ഇവ വളരുന്നത്. എന്നാൽ അപൂർവ്വമായി ഭൂമിക്കടിയിൽ ജലം കൂടുതലായുള്ള ചില ഇലകൊഴിയും കാടുകളിലും നാട്ടിൻപ്രദേശത്തും ഇവയെ കണ്ടെത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിലും ഇവ വളരുന്നു.
ചെറുപ്പത്തിൽ തണലിലേ വളരൂ, പിന്നീടു തണൽ വേണമെന്നില്ല. തീയിലും ഫ്രോസ്റ്റിലും നശിച്ചുപോകും. വരൾച്ച അസഹ്യമാണ്. വിത്തിനു നല്ല ഭാരമുണ്ട്. സ്വാഭാവികമായിത്തന്നെ പുനരുദ്ഭവിക്കുന്നു, അതിനാൽ തായ്‌മരത്തിന്റെ ചുവട്ടിൽ തന്നെ ധാരാളം തൈകൾ കാണാം. നേഴ്‌സറിത്തൈകൾ വേണമെങ്കിൽ വിളഞ്ഞ പുതിയ വിത്ത് മുളപ്പിച്ച് മൂന്നോ നാലോ ആഴ്‌ച വളർന്നുകഴിയുമ്പോൾ തോട്ടത്തിലേക്കു മാറ്റിനടാം. 95 ശതമാനത്തോളം വിത്തുകളും മുളയ്ക്കും. ആദ്യത്തെ വേനൽക്കാലം കടന്നുകിട്ടലാണ് ഏറ്റവും പ്രയാസകരം, അതുകടന്നാൽ രക്ഷപ്പെട്ടെന്നു കരുതാം. അതീവഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു വൃക്ഷമാണിത്. ഇതിനെ നേരിടാനായി കർണാടകത്തിൽ മൂന്നു നേഴ്സറികളിൽ വെള്ളപ്പയിന്റെ 2-3 ലക്ഷം വിത്തുകൾ ഓരോ വർഷവും ഉണ്ടാക്കിയെടുക്കുന്നുണ്ട്. പലവിധം പ്രാണികളും ഈ മരത്തിന് ശല്യമാവാറുണ്ട്. ഇത്തരം 42 പ്രാണിവർഗ്ഗത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. [3]
വൃഷത്തിന്റെ തൊലി മിനുസമാർന്നതും നേർത്തതുമാണ്. ഇതിൽ വെള്ളപ്പൊട്ടുകൾ കാണപ്പെടുന്നു. വെള്ളയും കാതലുമുള്ളവയാണ് ഇതിന്റെ തടി. മങ്ങിയ വെള്ള നിറമാണ് കാതലിന്. സാവധാനം ഈ നിറം തവിട്ടു നിറമായി മാറുന്നു. ജനുവരി മുതൽ മാർച്ച് വരെയാണ് പുഷ്പിക്കുന്നത്. സുഗന്ധമുള്ള പൂക്കൾക്ക് വെള്ളനിറമാണ്. പരാഗണം നടത്തുന്നത് പ്രാണികളാണ്. തടിക്കു ഭാരവും ബലവും കുറവായതിനാൽ പ്ലൈവുഡ്, പാക്കിങ് പെട്ടികൾ എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. സാവധാനം വളർന്ന് കാടിന്റെ മുകൾത്തട്ട് വരെ ഉയരമെത്തും. വളവില്ലാതെ വളരെ ഉയരെവരെ വളരുന്ന മരങ്ങൾ സാധാരണമാണ്. മരം ഘനഅടിയ്ക്ക് 575 വരെ ഭാരമുണ്ടാവും. [4]
വൃക്ഷത്തിന്റെ കറ ഉറച്ചാൽ കിട്ടുന്ന കുന്തിരിക്കം പോലെയുള്ള വസ്തു പുകയ്ക്കാനും മരുന്നായും വാർനിഷ് ഉണ്ടാക്കുവാനും ഉപയോഗിക്കാറുണ്ട്. ഇതൊരു നല്ല താപ വൈദ്യുത അചാലകമാണ്. കറ ശേഖരിക്കുവാനായി പലപ്പോഴും മരത്തിന്റെ ചുവട്ടിൽ തീയിടുന്ന പ്രാകൃതമായ രീതിയാണ് അവലംബിക്കുന്നത്. അപ്പോൾ വെന്ത മരത്തിൽ നിന്നും കറ ഊറി വരുന്നു. ഈ കറയ്ക്ക് ഔഷധഗുണവുമുണ്ട്. പുതിയ ചില പഠനങ്ങൾ പറയുന്നത് ട്യൂമർ ചികിൽസയ്ക്കായി ഇതുപയോഗിക്കാൻ കഴിയുമെന്നാണ്. തീ സഹിക്കാൻ പറ്റാത്ത പ്രകൃതമാണ് വെള്ളപ്പയിന് , ഇങ്ങനെ മുറിവേറ്റ മരങ്ങൾ നശിക്കാനിടയാകുന്നു. വെള്ളപ്പൈനിന്റെ കായയിൽ നിന്നും കിട്ടുന്ന എണ്ണയ്ക്കും ഔഷധഗുണമുണ്ട്. [5]. വെട്ടിക്കളഞ്ഞ മരച്ചുവട്ടിൽ നിന്നും പുതിയകിളിർപ്പുകൾ ഉണ്ടാവുന്നത് തീരെ കുറവാണ്. [6]
മരത്തിന്റെ തടിയിൽ നിന്നും ലഭ്യമാകുന്ന കറയാണ് വെറ്റ് ഡാമ്മർ. ഇത് വാർണിഷ് ഉണ്ടാക്കാനും പുകയ്ക്കാനും ഉപയോഗിക്കുന്നു.
ഇല, കറ എന്നിവ ആയുർവേദത്തിൽ ഉപയോഗിക്കുന്നു. ഇലകളിൽ നിന്നും പലവിധ രാസഘടകങ്ങളും വേർതിരിച്ചെടുത്തിട്ടുണ്ട്. [7]
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വെള്ളപ്പൈൻ കടുത്ത വംശനാശഭീഷണിയിലാണ്. കാസർകോട് കേന്ദ്രസർവകലാശാലയുടെ പഠനത്തിൽ കണ്ടെത്തിയ പ്രകാരം വീഴുന്ന കായകളിൽ ഭൂരിഭാഗവും മുളയ്ക്കാൻ അനുവദിക്കാതെ ശേഖരിച്ച് വിൽക്കുന്നതാണ് പ്രധാന കാരണം. തോടിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ പെയിന്റ് ഉത്പാദനത്തിന് ഉപയോഗിക്കുന്നുണ്ട്. ഈ എണ്ണ ഭക്ഷ്യയോഗ്യവുമാണ്. കേരള-കർണാടക അതിർത്തിപ്രദേശങ്ങളായ സുള്ള്യ, കുടക്, ശൃംഗേരി, ആഗുംബെ, കുതരെമുഖ് എന്നിവിടങ്ങളിലാണ് വെള്ളപ്പൈൻ മരങ്ങൾ ധാരാളമായി കാണുന്നത്. ഓരോ വർഷവും ഇടവിട്ടാണ് മരങ്ങൾ കായ്ക്കുന്നത്. നല്ല മഴക്കാലത്തു നിലത്തുവീഴുന്ന കായ്കൾ ഒരാഴ്ചയ്ക്കുള്ളിൽ മുളയ്ക്കും. പക്ഷികൾ, മരപ്പട്ടി, വവ്വാലുകൾ തുടങ്ങിയവ ജീവികൾ ഈ കായകൾ ഭക്ഷിക്കാത്തതിനാൽ വിത്ത് വിതരണം ദൂരങ്ങളിലേക്കു നടക്കുന്നില്ല. കുറച്ച് വിത്തുകൾ കാട്ടരുവിയിലൂടെ ഒഴുകി മറ്റിടങ്ങളിൽ മുളയ്ക്കുന്നു. അതിനാൽ, പശ്ചിമഘട്ടത്തിന്റെ കുറച്ച് ഭാഗത്തേ ഇവ കാണുന്നുള്ളൂ. വീഴുന്ന കായകൾ മനുഷ്യർ വ്യാപകമായി ശേഖരിക്കുന്നതിനാൽ ഏതാണ്ട് മൂന്നു ശതമാനം തൈകളേ മുളയ്ക്കുന്നുള്ളൂ. ദക്ഷിണകർണാടകയിലെ ഒരു താലൂക്കിൽനിന്ന് മാത്രം 820 ടൺ കായ്കളാണ് മഹാരാഷ്ട്രയിലേക്ക് കയറ്റിയയക്കുന്നത്. വലിയ മരത്തിൽനിന്ന് വെള്ളപ്പൈനിന്റെ കറ ശേഖരിക്കുന്നതിനാൽ ഇവയും നാശത്തിലാണ്. കായ്കൾ നോൺ ടിമ്പർ ഫോറസ്റ്റ് പ്രൊഡ്യൂസിൽ (എൻ.എഫ്.എഫ്.പി.) വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.[8]
വെള്ളപ്പൈനിന്റെ വിത്തിൽ നിന്നും ഒരു എണ്ണ വേർതിരിച്ചെടുക്കാറുണ്ട്.
പുരാതനകാലംമുതൽക്കു തന്നെ ആരാധനാലയങ്ങളിലും ഇവ ഉപയോഗിച്ചിരുന്നു. ബുദ്ധ ജെനമത വിശ്വാസികളും കുന്തിരിക്കത്തിന്റെ പുക പ്രാർഥനാ വേളകളിൽ ഉപയോഗിച്ചിരുന്നു. മൂലം നക്ഷത്രത്തിൽ ജനിച്ചവരുടെ നക്ഷത്രവൃക്ഷമാണ് വെള്ളപ്പൈൻ.
പാലക്കാടുജില്ലയിലെ മുത്തിക്കുളത്ത് വലിയ പൂവും ഇലയും കായുമുള്ള വലിയ വെള്ളപ്പൈൻ കാണാം. ഇതിന്റെ ബാഹ്യദളങ്ങൾക്ക് ത്രികോണാകൃതിയാണ്, ചെറുതുമാണ്. KFRI-യിലെ അസി.ബോട്ടണിസ്റ്റായ ബി.എൽ.ഗുപ്ത ഇതിനെ പ്രത്യേക സ്പീഷീസായി നിർണ്ണയിച്ചിട്ടുണ്ട്. പേര് Vateria macrocarpa[9].