തങ്ങളുടെ വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് സമ്മതിദായകർക്ക് ഉറപ്പാക്കാനായി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ പുതിയ ഒരു രസീത് സംവിധാനമാണു വിവിപ്പാറ്റ് (Voter Verifiable Paper Audit Trial - VVPAT). 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 12 മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇതു നടപ്പാക്കി. രേഖപ്പെടുത്തിയ വോട്ടിന്റെ വിവരം പ്രിന്റ് ചെയ്ത കടലസ് സ്ലിപ്പ് ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തിൽ സമ്മതിദായകർക്ക് കാണിച്ചുനൽകുന്ന രീതിയാണിത്. തങ്ങൾ ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് അഥവാ ചിഹ്നത്തിന് തന്നെയാണോ വോട്ട് ചെയ്തതെന്ന് ഇതുവഴി ഉറപ്പാക്കാൻ അവർക്ക് കഴിയും.
വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർത്ഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ പേപ്പർ രസീതിലൂടെ ലഭിക്കും. വോട്ടർ വേരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ എന്നതിന്റെ ചുരുക്കപ്പേരാണ് വിവിപാറ്റ്. വോട്ട് രേഖപ്പെടുത്തുമ്പോൾ വോട്ടു ലഭിച്ച സ്ഥാനാർഥിയുടെ സീരിയൽ നമ്പറും പേരും ചിഹ്നവും സ്‌ക്രീനിൽ തെളിയും. ഏഴു സെക്കൻഡിനുശേഷം പേപ്പർ സ്ലിപ്പ് ഡ്രോ ബോക്‌സിൽ വീഴുന്ന സമയത്താണ് കൺട്രോളിങ് യൂണിറ്റിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വോട്ട് രേഖപ്പെടുത്തുക. വിവിപാറ്റിൽ പ്രിന്റ് ചെയ്യാതെ വന്നാൽ ആ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും മനസ്സിലാക്കാം. വോട്ടിങ് യന്ത്രത്തോടുചേർന്ന് സ്ഥാപിച്ചിട്ടുള്ള വിവിപാറ്റ് മെഷീനിൽ നിന്നാണ് രസീത് ലഭിക്കുക. രസീതുകൾ വോട്ടർക്ക് കൈയിൽ സൂക്ഷിക്കാനോ തൊട്ടുനോക്കാനോ കഴിയില്ല. രസീത് ഏഴുസെക്കൻഡ് മെഷീനിൽ വോട്ടർക്ക് മുൻപിൽ പ്രദർശിപ്പിച്ചശേഷം ഉപകരണത്തിനുള്ളിലെ ഡ്രോപ് ബോക്സിൽ വീഴും.
2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ പത്തുലക്ഷം ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങൾ ഉപയോഗിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. നേരത്തെ സുപ്രീംകോടതി വിവിപാറ്റ് ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.[1][2]