ശോഭന ഭാരതീയ | |
---|---|
![]() Shobhana Bhartia in 2013 | |
ജനനം | 1957 |
തൊഴിൽ | വ്യവസായ സംരംഭക |
കാലാവധി | 2006 - 2012 |
രാഷ്ട്രീയപ്പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
മാതാപിതാക്കൾ | കൃഷ്ണ കുമാർ ബിർള |
ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമശൃംഖലയായ ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റോറിയൽ ഡയറക്റ്ററും ചെയർപെഴ്സസണുമാണ് ശോഭന ഭാരതീയ (ജനനം: 1957). ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ (ബിറ്റ്സ്, പിലാനി) പ്രോ ചാൻസലറായും പ്രവർത്തിക്കുന്നു. ഒരു കോൺഗ്രസ് അനുഭാവിയായ ശോഭന 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. 2016-ൽ ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച കരുത്തരായ വനിതകളുടെ പട്ടികയിൽ 93-ആമതെത്തിയിരുന്നു[1].
പ്രമുഖ വ്യവസായിയായ കൃഷ്ണകുമാർ ബിർളയുടെയും മനോരമാ ദേവിയുടെയും മകളായി 1957-ൽ ജനിച്ചു. കൊൽക്കത്തയിലെ ലൊറെറ്റോ ഹൗസിലായിരുന്നു സ്കൂൾ വിദ്യഭ്യാസം.[2] കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്തു[3].
1986-ൽ ഹിന്ദുസ്ഥാൻ ടൈംസിൽ എക്സിക്യൂട്ടീവ് ഡയറക്റ്ററായി പ്രവേശിച്ചു. ഒരു ദേശീയ ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്റ്റർ പദവി അലങ്കരിച്ച ആദ്യ ഇന്ത്യൻ വനിതയായിരുന്നു ശോഭന, ഒരുപക്ഷേ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും. പത്രത്തിന്റെ രൂപമാറ്റത്തിലും പുതുമ നിലനിർത്തുന്നതിലും അവർ ക്രിയാത്മകമായ പങ്ക് വഹിച്ചു. .[4] ശോഭനയുടെ നേതൃത്വത്തിൽ 2005 സെപ്റ്റംബറിൽ എച്ച്.ടി ഗ്രൂപ്പ് ഓഹരിവിപണിയിൽ പബ്ലിക് ഇക്വിറ്റി വിതരണത്തിലൂടെ 4 ബില്യൺ രൂപയോളം സമാഹരിച്ചു [5]. 1996-ലെ വേൾഡ് എക്കണോമിക് ഫോറം ശോഭനയെ ‘’ഗ്ലോബൽ ലീഡർ ഓഫ് ടുമോറോ’’ എന്ന ബഹുമതി നൽകി ആദരിച്ചു. 2001-ലെ ഔട്ട്സ്റ്റാൻഡിംഗ് ബിസിനസ്സ് വുമൺ, 1992-ലെ നാഷണൽ പ്രസ്സ് ഇന്ത്യ അവാർഡ്, 2007-ൽ കോർപ്പറേറ്റ് എക്സലൻസ് അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. 2005-ൽ പദ്മശ്രീ പുരസ്ക്കാരം നൽകി രാജ്യം ഇവരെ ആദരിച്ചു.[6] 2016-ൽ ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഡി ഓണർ (Officer of the National Order of the Legion of Honour) നേടി.[7]
2006-ൽ യു.പി.എ-യുടെ നാമനിർദ്ദേശം വഴി രാജ്യസഭയിലെത്തി.[8] എന്നാൽ ശോഭന ഭാരതീയ ഒരു പത്രപ്രവർത്തകയല്ല, മറിച്ച് കോൺഗ്രസ് പാർട്ടിയോട് അടുപ്പം പുലർത്തുന്ന ഒരു മാധ്യമ മുതലാളി മാത്രമാണെന്നും അതിനാൽ രാജ്യസഭാ സീറ്റിന് അർഹയല്ലെന്നും കാണിച്ച് നൽകപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി.[9] 2006-ൽ ശൈശവ വിവാഹത്തിനെതിരേ പാർലമെന്റിൽ അവർ ബില്ലവതരിപ്പിച്ചു.[10]
ഭർത്താവ് ശ്യാംസുന്ദർ ഭാരതീയ വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജൂബിലന്റ് ലൈഫ് സയൻസ് ലിമിറ്റഡിന്റെ ചെയർമാനാണ്.[11]. ഇവരുടെ മകനായ ഷമിത് ഭാരതീയ, ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു ഡയറക്റ്ററാണ്. ധീരുഭായി അംബാനിയുടെ ചെറുമകളായ നയൻതാരാ കോത്താരിയാണ് മരുമകൾ.
{{cite news}}
: |author=
has generic name (help)