ദൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബീഹാർ സ്വദേശിയായ പ്രമുഖ ഇന്ത്യൻ ചിത്രകാരനാണ് സുബോധ് ഗുപ്ത (ജനനം : 1964).
ബീഹാറിലെ ഖാഗുലിലാണ് ജനനം. പാറ്റ്ന കോളേജ് ഓഫ് ആർട്സിൽ പഠിച്ചു. ചിത്രകാരനായാണ് തുടക്കമെങ്കിലും പിന്നീട് ശിൽപ്പം, ഇൻസ്റ്റലേഷൻ, ഫോട്ടോഗ്രാഫി, പെർഫോമൻസ് ,വീഡിയോ തുടങ്ങി എല്ലാ മാധ്യമങ്ങളുപയോഗിച്ചും കലാരംഗത്ത് ഇടപെടലുകൾ നടത്തി. നവഭാരത് ടൈംസിൽ കുറച്ചുകാലം ഗ്രാഫിക് ആർടിസ്റ്റായിരുന്നു. ചിത്രകാരിയായ ഭാരതി ഖേർ ആണ് ഭാര്യ.
ടിഫിൻ പാത്രങ്ങൾ, സൈക്കിളുകൾ, പാൽപ്പാത്രങ്ങൾ, തുടങ്ങി നിത്യോപയോഗ സാധനങ്ങളുപയോഗിച്ചാണ് സുബോധ് ഇൻസ്റ്റളേഷനുകൾക്ക് രൂപം കൊടുക്കുന്നത്. റ്റെയിറ്റ് ട്രിനലെയിൽ അവതരിപ്പിച്ച അടുക്കള ഉപകരണങ്ങളുപയോഗിച്ചുള്ള, ലൈൻ ഓഫ് കൺട്രോൾ (2008) എന്ന ഇൻസ്റ്റളേഷൻ സുബോധിന്റെ ഒരു പ്രമുഖ രചനയാണ്. പട്നയിലെ സെക്രട്ടേറിയറ്റിന്റെ മുന്നിൽ സുബോധ് ഗുപ്തയുടെ 'കള്ളിച്ചെടി എന്ന ഇൻസ്റ്റലേഷൻ സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ട്.[1]
2001-ൽ ഉണ്ടാക്കിയ 'ദി വേ ഹോം' എന്ന പരമ്പരയിലും 'മൈ മദർ ആൻഡ് മീ', 'മൈ ഫാമിലി പോർട്രയിറ്റ്' തുടങ്ങിയ കലാപരമ്പരകളിലും ശ്രദ്ധേയമായ നിരവധി ശിൽപങ്ങൾ അവതരിപ്പിച്ചു.
ആധുനിക ഇന്ത്യൻ ചിത്ര-ശിൽപകലയുടെ കേന്ദ്രമായ നാഷണൽ ഗാലറി ഓഫ് മേഡേൺ ആർട്ടിന്റെ(എൻ.ജി.എം.എ) മുറ്റത്ത് സുബോധ് ഗുപ്ത പ്രദർശിപ്പിച്ചിരുന്ന ശിൽപ്പമാണ് സ്റ്റീൽമരം. ഇതിന്റെ ശാഖകളിൽ ഇലകൾക്ക് പകരം പാത്രങ്ങളാണ്. ആകാശത്തേക്കു നീട്ടിയ കൈകളിൽ നിറയെ പാത്രങ്ങളുമായി നിൽക്കുന്ന സ്റ്റീൽമരം.
കൊച്ചി-മുസിരിസ് ബിനാലെയിലെ ഇൻസ്റ്റലേഷൻ, പലായനത്തിന്റെ കഥയാണ് പറയുന്നത്. സാധാരണക്കാരെയും അവരുടെ തികച്ചും സാധാരണമായ ജീവിതത്തെയുമാണ് സുബോധ് ഗുപ്ത ആവിഷ്‌കരിച്ചത്. ഒരു വലിയ വള്ളം നിറയെ വീട്ടുസാധനങ്ങളും ഉപകരണങ്ങളും. ഒരു വെള്ളപ്പൊക്കത്തെയോ, സുനാമിയെയോ ഒക്കെ ഓർമിപ്പിച്ചേക്കാവുന്ന ഈ ദൃശ്യം ശരാശരി ഇന്ത്യൻ ജീവിതാവസ്ഥയെക്കുറിച്ചുള്ളതാണ്.[2] കാഴ്ചക്കാരന്റെ തലയ്ക്കുമുകളിൽ ഉയർന്നുനിൽക്കുന്ന കൂറ്റൻ വള്ളം. അതിനുള്ളിൽ ചങ്ങലയും കയറുമിട്ട് വരിഞ്ഞ നിലയിൽ ചട്ടി, കലം, പെട്രോ മാക്സ്, ടിവി, സൈക്കിൾ, ഇരുമ്പുപെട്ടികൾ, അലമാര, പഴഞ്ചൻ ഫ്രിഡ്ജ് തുടങ്ങി ചാരുകസേരയും ടേബിൾ ഫാനും ടൈംപീസുംവരെ. കുമ്പളങ്ങിയിൽനിന്നു വാങ്ങിയ കൂറ്റൻ വള്ളത്തെ ആസ്പിൻവാൾ ഹൗസിനുള്ളിൽ താൽക്കാലികമായി പണിതുയർത്തിയ ഉരുക്കുകാലിലാണ് കെട്ടിയുയർത്തിയിരുന്നത്.[3]
കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ച കേവുവള്ളം, ലണ്ടനിലെ ഹോസർ ആൻഡ് വിർത്ത് ഗാലറിയിൽ പ്രദർശിപ്പിച്ചു. "വാട്ട് ഡസ് ദി വെസൽ കണ്ടെയ്ൻ, ദാറ്റ് ദി റിവർ ഡസ് നോട്ട് " എന്ന പേരിട്ട് പ്രദർശിപ്പിച്ചിരുന്ന ഇൻസ്റ്റലേഷൻ എട്ടുലക്ഷം ഡോളറിന് (ഏകദേശം നാലു കോടി നാൽപതുലക്ഷം രൂപ)അബുദാബി ഗുഗൻഹെയിം മ്യൂസിയം അധികൃതർ വാങ്ങി. പേർഷ്യൻ സൂഫികവി ജലാലുദീൻ മുഹമ്മദ് റൂമിയുടെ[4] തത്ത്വചിന്ത കലർന്ന കവിതാ ശകലമാണ് ഈ പേരിനു പുറകിലെന്ന് സുബോധ് വ്യക്തമാക്കി.[5]
{{cite news}}
: Check date values in: |accessdate=
(help)
{{cite news}}
: Check date values in: |accessdate=
(help)