മുംബൈക്കടുത്തുള്ള ട്രോംബേയിലുള്ള ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ സ്ഥിതിചെയ്യുന്ന ആണവറിയാക്ടറാണ് സൈറസ്, (CIRUS) (Canada India Research Utility Services). അമേരിക്ക വിതരണം ചെയ്യുന്ന ഘനജലം (ഡ്യുട്ടീരിയം) ഇതിൽ ഉപയോഗിക്കുന്നു. ഇന്ത്യയിലെ പഴക്കമേറിയ രണ്ടാമത്തെ ആണവ റിയാക്ടറാണിത്. കാനഡയിലെ നാഷണൽ റിസർച്ച് എക്സ്പെരിമെന്റൽ (NRX) റിയാക്ടറിന്റെ മാതൃകയിലാണിത് നിർമ്മിച്ചിരിക്കുന്നത്[1]. ഈ 40MW റിയാക്ടറിൽ യുറേനിയം ഇന്ധനമായുപയോഗിക്കുമ്പോൾ മോഡറേറ്ററായി ഘനജലമാണ് ഉപയോഗിക്കുന്നത്[2]. ഒരു ടാങ്ക് റിയാക്ടർ മാതൃകയിലുള്ള ഇതിന്റെ ഉയരം3.14 മീറ്ററും വ്യാസം 2.67മീറ്ററുമാണ്.[2].
അന്താരാഷ്ട്ര ആണവോർജ്ജസമിതി നിശ്ചയിച്ചിട്ടുള്ള മാനദ്ണ്ഡങ്ങൾ ഈ റിയാക്ടർ പാലിച്ചിട്ടില്ലെങ്കിലും സമാധാനാവശ്യങ്ങൽക്കു വേണ്ടി മാത്രം എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് കാനഡയും അമേരിക്കയും ഇന്ധനം വിതരണം നടത്തിയത്[3]. എന്നിരുന്നാലും ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണമായ പൊഖ്രാൻ-1 ന് ആവശ്യമായപ്ലൂട്ടോണിയം നൽകിയത് സൈറസ് ആയിരുന്നു[4]. സൈറസിന് പ്രതിവർഷം 6.6–10.5 കിലോഗ്രാം പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്.
1997 സെപ്റ്റംബരിൽ സൈറസ് നവീകരണത്തിനായി അടച്ചിട്ടു. 2003-ൽ തുറന്നു പ്രവർത്തിക്കാനായിരുന്നു പദ്ധതി. രണ്ട് വർഷം താമസിച്ച് 2005-ൽ റിയാക്ടർ വീണ്ടും പ്രവർത്തനമാരംഭിച്ചു. ഇനിയും 20 വർഷത്തോളം ആയുസ്സുണ്ടെങ്കിലും, ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷും തമ്മിലുണ്ടാക്കിയ ഇന്തോ-അമേരിക്കൻ ആണവക്കരാർ അനുസരിച്ച് സൈറസ് 2010-ൽ പൂട്ടുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. [4]. അങ്ങനെ 2010 ഡിസംബർ 31-ന് സൈറസ് അടച്ചുപൂട്ടി.[5].