അവിട്ടം തിരുനാൾ ബാലരാമവർമ്മ | |
---|---|
തിരുവിതാംകൂർ മഹാരാജാവ് | |
![]() അവിട്ടം തിരുനാൾ ബാലരാമവർമ്മ | |
പൂർണ്ണനാമം | ശ്രീപദ്മനാഭദാസ ശ്രീ അവിട്ടം തിരുനാൾ ബാലരാമവർമ്മ |
ജനനം | 1782 |
ജന്മസ്ഥലം | ആറ്റിങ്ങൽ |
മരണം | 7 നവംബർ 1810 |
മരണസ്ഥലം | തിരുവനന്തപുരം |
മുൻഗാമി | കാർത്തിക തിരുനാൾ രാമവർമ്മ |
പിൻഗാമി | ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി |
ജീവിതപങ്കാളി | ഇല്ല |
അനന്തരവകാശികൾ | ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി |
രാജകൊട്ടാരം | വേണാട് സ്വരൂപം |
രാജവംശം | കുലശേഖര |
രാജകീർത്തനം | വഞ്ചീശ മംഗളം |
പിതാവ് | കിളിമാനൂർ കോയിത്തമ്പുരാൻ |
മാതാവ് | ആറ്റിങ്ങൽ ഇളയറാണി |
മക്കൾ | ഇല്ല |
മതവിശ്വാസം | ഹിന്ദു |
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ (1798 - 1810) തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്നു അവിട്ടം തിരുനാൾ ബാലരാമവർമ്മ ( 1782–1810). അദ്ദേഹം കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലശേഷമാണ് ഭരണാധികാരിയായിരുന്നത്. ബാലരാമവർമ്മയുടെ ഭരണകാലത്താണ് തിരുവിതാംകൂറും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള വ്യാപാര ഉടമ്പടി രൂപപ്പെട്ടത്. അദ്ദേഹത്തിന്റെ ഭരണകാലം വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് വേലുത്തമ്പി ദളവ വിപ്ലവങ്ങൾ നടത്തിയതും അവസാനം വേലുത്തമ്പിയുടെ ആത്മഹത്യയിൽ കലാശിച്ചതും.
കോലത്തുനാട് രാജവംശത്തിൽ നിന്നും 1748-ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിലേക്ക് ദത്തെടുത്ത നാലു രാജകുമാരിമാരിൽ ഒരാളുടെ പുത്രനായി 1782-ൽ ആറ്റിങ്ങലിൽ ജനിച്ച ബാലരാമവർമ്മ, അദ്ദേഹത്തിന്റെ പതിനാറാം വയസ്സിൽ തിരുവിതാംകൂർ ഭരണാധികാരിയായി.
1748-ൽ മാർത്താണ്ഡവർമ്മയുടെ രാജഭരണകാലത്ത് കോലത്തുനാട്ടിൽ നിന്നും ദത്തെടുത്തതിലെ നാലു രാജകുമാരിമാർക്ക് പെൺമക്കൾ ഇല്ലാഞ്ഞതിനാൽ ധർമ്മരാജാവിനും അദ്ദേഹത്തിന്റെ അനുജൻ മകയിരം തിരുനാൾ രവിവർമ്മയ്ക്കും അനിന്തരവൻ അവിട്ടം തിരുനാൾ ബാലരാമ വർമ്മയ്ക്കും ശേഷം തിരുവിതാംകൂറിനു അനന്തരവകാശികൾ ഇല്ലാതെ വരുമെന്നുള്ള കാരണത്താൽ വീണ്ടും രാജകുമാരിമാരെ ദത്തെടുക്കേണ്ട ആവശ്യം വന്നു. ധർമ്മരാജാവിന്റെ കാലത്ത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം (1788) രണ്ടു രാജകുമാരിമാരെ ദത്തെടുക്കാൻ തീരുമാനിച്ചു. ചേങ്ങകോവിലകത്തെ ചതയം തിരുനാൾ മഹാപ്രഭ തമ്പുരാട്ടിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പെൺമക്കളായ ഭരണി തിരുനാൾ പാർവ്വതി ബായിയേയും, ഉത്രം തിരുനാൾ ഉമയമ്മ ബായിയേയും തിരുവിതാംകൂറിലേക്ക് അവിട്ടം തിരുനാളിന്റെ സഹോദരിമാരായി ദത്തെടുത്തു.
ചതയം തിരുനാൾ മഹാപ്രഭത്തമ്പുരാട്ടിയ്ക്ക് ദത്തെടുത്ത രണ്ടു രാജകുമാരിമാരെ കൂടാതെ ഹസ്തം തിരുനാൾ ഭാഗീരഥി ബായി, ഉത്രട്ടാതി തിരുനാൾ മഹാപ്രഭ ബായി, രേവതി തിരുനാൾ ആര്യാ ബായി എന്നിങ്ങനെ അഞ്ചു പെണ്മക്കളായിരുന്നു ഉണ്ടായിരുന്നത്. മഹാരാജാവ് കാർത്തിക തിരുനാളിന്റെ അനുവാദത്തോടെ ദത്തെടുത്ത രണ്ടു രാജകുമാരിമാർക്കൊപ്പം അമ്മത്തമ്പുരാനും മറ്റു പെൺമക്കളും ആറ്റിങ്ങൽ കൊട്ടാരത്തിൽ സ്ഥിരതാമസമാക്കി. ഭരണി തിരുനാൾ പാർവ്വതി ബായിയെ ആറ്റിങ്ങൽ മൂത്തറാണിയായും ഉത്രം തിരുനാൾ ഉമയമ്മ ബായിയെ ആറ്റിങ്ങൽ ഇളയറാണിയായും അവരോധിച്ചു.
കഴിവുകുറഞ്ഞ തന്റെ അനന്തരവൻ അവിട്ടം തിരുനാളിനെ തന്റെ അനന്തരവകാശിയാക്കുന്നതിനു ധർമ്മരാജാവിനു താല്പര്യം കുറവായിരുന്നു. ഇത് പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ആറ്റിങ്ങലിൽ താമസം തുടങ്ങിയ ചതയം തിരുനാൾ മഹാപ്രഭ അമ്മത്തമ്പുരാൻ തീരുമാനിച്ചു. അമ്മത്തമ്പുരാൻ ഇതിനോടകം മഹാരാജാവിന്റെ പ്രീതി സമ്പാതിക്കുകയും തന്റെ മൂത്ത പുത്രി ഹസ്തം തിരുനാളിന്റെ പുത്രൻ കേരളവർമ്മയെ ദത്തെടുക്കുന്നതിനായി മഹാരാജാവിന്റെ അനുവാദം വാങ്ങിക്കുകയും ചെയ്തു. ആറ്റിങ്ങൽ റാണി ഭരണി തിരുനാൾ പാർവ്വതി ബായി ഇതിനെ എതിർക്കുകയും ഇത് അമ്മത്തമ്പുരാനും ആറ്റിങ്ങൽ മൂത്തറാണിയുമായുള്ള ശത്രുത വളർത്തുകയും ചെയ്തു. ഈ തയ്യാറെടുപ്പുകൾ ഒക്കെ നടന്നെങ്കിലും 1798-ൽ ധർമ്മരാജാവ് അന്തരിക്കുകയും ഇളയ രാജാവായ അവിട്ടം തിരുനാൾ മഹാരാജ പദവിയിൽ എത്തിച്ചേരുകയും ചെയ്തു.
1798-ൽ തന്റെ പതിനാറാം വയസ്സിൽ തിരുവിതാംകൂർ മഹാരാജാവായി ഭരണത്തിലേറി. കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവ് അന്തരിക്കുമ്പോൾ തിരുവിതാംകൂറിന്റെ സാമ്പത്തികസ്ഥിതി അതിദയനീയമായിരുന്നു. രാമ വർമ്മയുടെ കാലത്ത് ടിപ്പുവിന്റെ ആക്രമണം തടയുന്നതിനായി ബ്രിട്ടീഷുകാരുടെ സഹായം തേടേണ്ടിവന്നതും അതുമൂലം വലിയ ഒരു തുക നികുതിയായി കൊടുക്കേണ്ടിയിരുന്നതും തിരുവിതാംകൂറിനു താങ്ങാവുന്നതിലും അധികമായിരുന്നു. ഇതു കണ്ടെത്താനായി കനത്ത നികുതികളായിരുന്നു ജനങ്ങളുടെമേൽ അടിച്ചേല്പിച്ചത്. തിരുവിതാംകൂർ സൈന്യത്തിൽ 50,000 സ്ഥിരം ഭടന്മാരും ഒരു ലക്ഷം വരുന്ന കരുതൽ സൈന്യവും ഉണ്ടായിരുന്നു. എന്നിരുന്നാലും രാജ്യസംരക്ഷണത്തിനു ബ്രിട്ടീഷ് സൈന്യസഹായം വേണ്ടിവന്നു. തിരുവിതാംകൂറിലെ സൈന്യം രാജ്യത്തെ ആഭ്യന്തരകാര്യങ്ങൾക്കും നികുതികൾ പിരിച്ചെടുക്കാനുമായിമാത്രമായി മാറി.
അവിട്ടം തിരുനാളിന്റെ കാലത്ത് ദിവാൻ രാജാകേശവദാസൻ ബ്രിട്ടീഷുകാർക്കു കൊടുക്കേണ്ട തുക സംഭരിക്കാൻ വളരെയധികം ബുദ്ധിമുട്ടി. ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ മഹാരാജാവിനും ദിവാൻ രാജാ കേശവദാസിനും താല്പര്യം ഇല്ലായിരുന്നു. അപ്പോഴും നികുതി പിരിവിൽ രാജ്യത്ത് വൻ അഴിമതികൾ നടന്നു. 16-വയസ്സു മാത്രമുള്ള അവിട്ടം തിരുനാൾ ബാലരാമവർമ്മയ്ക്കു ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി തടയാൻ കഴിയാതെയായി. അദ്ദേഹത്തിനു ചുറ്റുമുള്ള ഉപജാപസംഘം ഇതിൽ മുൻപിട്ടു നിന്നിരുന്നു. ബോംബെ, പുറക്കാട്ട്, തിരുനെൽവേലി, മദ്രാസ് എന്നിവിടങ്ങളിലെ വ്യാപാരികളിൽനിന്ന് ബ്രിട്ടിഷ് ഉദ്യോഗസ്ഥന്മാരുടെ ജാമ്യത്തിൽ വമ്പിച്ച തുകകൾ കൊള്ളപ്പലിശയ്ക്കു കടമെടുത്ത് ചെലവുകൾ നിർവഹിച്ചു. ഈസ്റ്റിന്ത്യാ കമ്പനിയുടെ വിശ്വസ്തനായിരുന്ന, ദിവാൻ രാജാകേശവദാസാണ് ഈ ദുസ്ഥിതികൾക്കെല്ലാം കാരണക്കാരൻ എന്ന് ബാലരാമവർമ്മയെ തെറ്റിദ്ധരിപ്പിക്കാൻ ഈ ഉപജാപസംഘത്തിനു കഴിഞ്ഞു. ജയന്തൻ ശങ്കരൻ നമ്പൂതിരിയായിരുന്നു മഹാരാജാവിന്റെ ഉപജാപസംഘത്തിലെ പ്രമുഖൻ. ഒരു ചാരനായി മുദ്ര കുത്തി ദിവാൻ കേശവദാസനെ വീട്ടുതടങ്കലിലാക്കുന്നതിനും ഈ ഉപജാപസംഘത്തിനായി. ദിവാന്റെ രാജപദവികൾ എല്ലാം തിരിച്ചെടുത്ത് അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. വീട്ടു തടങ്കലിൽ പാർപ്പിച്ച കേശവദാസനെ 1799 ഏപ്രിൽ 21-ന് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി.[3] [4] [5]
മലബാറിൽനിന്ന് തിരുവനന്തപുരത്തു കുടിയേറിയ, ജയന്തൻ ശങ്കരൻ നമ്പൂതിരിയെയാണ് മഹാരാജാവ് അടുത്ത ദിവാനായി കണ്ടത്. ദിവാനെ തിരഞ്ഞെടുക്കുന്നതിനായി ബ്രിട്ടീഷ് അനുവാദം തേടണമെന്ന നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ദിവാൻ സ്ഥാനത്തേക്ക് ജയന്തനെ നിയമിച്ചില്ല. എങ്കിലും ദിവാന്റെ സർവ്വ അധികാരങ്ങളും നൽകി സർവ്വാധികാര്യക്കാരനായി നിയമിച്ചു. കൂട്ടത്തിൽ തലക്കുളത്തു ശങ്കരനാരായണൻ ചെട്ടിയെ വലിയ മേലെഴുത്തായും തച്ചിൽ മാത്തൂത്തരകനെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചു. ഭരണപരിചയം കുറഞ്ഞ ജയന്തൻ നമ്പൂതിരിയുടെ ഭരണത്തെപ്പറ്റി തിരുവിതാംകൂർ ചരിത്രകാരന്മാർ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്ത് മൂവരുടെ കീഴിലുള്ള ദുർഭരണം നിമിത്തം ജനങ്ങൾ പൊറുതിമുട്ടിയതായി വിലയിരുത്തപ്പെട്ടു. തരകൻ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുകയും ശങ്കരനാരായണൻ നിലങ്ങൾ പലതും സ്വന്തം പേരിലാക്കുകയും ചെയ്തു. സാധനങ്ങളുടെ വിലകൂട്ടിയതിൽ ഉപ്പും ഉൾപ്പെട്ടു.[6]
ഇതിനെതിരെ വേലുത്തമ്പി ജനങ്ങളെ ലഹളക്ക് പ്രേരിപ്പിച്ചു. തുടർന്ന് ആരോപണവിധേയരായ മന്ത്രിമാരെ പിരിച്ചുവിട്ടു. അക്കാലത്ത് തലക്കുളം കാര്യക്കാരനായിരുന്നു വേലുത്തമ്പി. ദിവാൻ സ്ഥാനത്തുനിന്നും ജയന്തനെ മാറ്റി അയ്യപ്പൻ ചെമ്പകരാമൻ പിള്ളയെ അവരോധിച്ചു.[7] വേലുത്തമ്പിയുടെ നേതൃത്വത്തിലുള്ള ലഹളക്കാർ നാലു വ്യവസ്ഥകൾ രാജാവിനെ കൊണ്ട് സമ്മതിപ്പിച്ചു. അവിട്ടം തിരുനാൾ എല്ലാ വ്യവസ്ഥകളും അംഗീകരിക്കുകയും ബ്രിട്ടീഷ് സൈന്യം അതിനുള്ള ഒത്താശകൾ അവർക്ക് ചെയ്തു കൊടുക്കുകയും ചെയ്തു.
വേലുത്തമ്പിയുടെ നേതൃത്ത്വത്തിൽ നടന്ന ആഭ്യന്തരലഹള അയ്യപ്പൻ ചെമ്പകരാമനെ സർവ്വാധികാരക്കാരനാക്കി (ജൂൺ 1799 മുതൽ 22 ആഗസ്ത് 1800 വരെ)
<nowiki>യാതൊരു ഭരണപരിചയവുമില്ലാത്ത, മലബാറിൽനിന്ന് തിരുവനന്തപുരത്തു കുടിയേറിയ, ജയന്തൻ ശങ്കരൻ നമ്പൂതിരിയെയാണ് മഹാരാജാവ് അടുത്ത ദിവാനായി നിയമിച്ചത്. ദിവാന്റെ രണ്ടനുജന്മാർ, മാത്തുത്തരകൻ, ശങ്കരനാരായണൻ ചെട്ടി എന്നീ രണ്ട് കരാറുകാർ, ഏതാനും ഉയർന്ന ഉദ്യോഗസ്ഥന്മാർ എന്നിവർ ചേർന്ന് റവന്യൂ സമാഹരണത്തിനുവേണ്ട ശ്രമങ്ങൾ തുടങ്ങി. ഉദ്യോഗസ്ഥന്മാർക്കും ജന്മിമാർക്കും കച്ചവടക്കാർക്കുമെല്ലാം ഇത്രയിത്രയെന്നു തുകകൾ നിശ്ചയിച്ചു. ശിക്ഷാനടപടികൾ രൂക്ഷമായിരുന്നു. ഇത് കലാപത്തിനിടയാക്കി. ഇതിനു നേതൃത്വം നല്കിയത് വേലുത്തമ്പി എന്ന ഒരു വിചാരിപ്പുകാരനായിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നും ജനപ്രതിനിധികൾ തിരുവനന്തപുരത്ത് കൂട്ടംകൂടി. ബ്രിട്ടിഷ് റസിഡന്റ് മേജർ ബാനർമാന്റെ ഉപദേശ പ്രകാരം നാട്ടുകാരൂടെ ആവശ്യങ്ങളെല്ലാംതന്നെ മഹാരാജാവ് അംഗീകരിച്ചു. ദിവാനും സഹായികളും ശിക്ഷിക്കപ്പെട്ടു. രണ്ട് മാസംപോലും അവരുടെ ഭരണം നിലനിന്നില്ല. ഇംഗ്ലീഷുകാർക്ക് ഭരണത്തിൽ കൂടുതൽ പിടിമുറുക്കാൻ ഇത് അവസരമൊരുക്കി. കർക്കശ സ്വഭാവക്കാരനായ കേണൽ മക്കാളെ റസിഡണ്ടായി ഉമ്മിണിത്തമ്പി നിയമിക്കപ്പെട്ടു. ഇംഗ്ലീഷുകാരോട് സൗഹൃദം തെളിയിച്ച കലാപനായകൻ വേലുത്തമ്പി രണ്ട് വർഷത്തിനുശേഷം ദിവാനായി നിയമിക്കപ്പെട്ടു. ദിവാൻ കേശവദാസിന്റെ നയം പിന്തുടർന്ന് ഇംഗ്ലീഷുകാരുടെ മേൽനോട്ടത്തിൽ ഭരണം നടത്തിയ വേലുത്തമ്പിക്ക് ഭരണം കുറെയൊക്കെ ചിട്ടപ്പെടുത്താൻ കഴിഞ്ഞു. ഖജനാവിന് വലിയ ഭാരമായ തിരുവിതാംകൂർ പട്ടാളത്തിൽ ഇംഗ്ലീഷുകാരുടെ നിർദ്ദേശപ്രകാരം ദിവാൻ ചെലവു ചുരുക്കൽ ആരംഭിച്ചത് 1804-ൽ ഒരു പട്ടാളകലാപത്തിൽ കലാശിച്ചു. ബ്രിട്ടീഷുകാരുടെയും മറ്റും സഹായത്തോടെ ദിവാൻ കലാപം അടിച്ചമർത്തി. എങ്കിലും അത് കൂടുതൽ ബുദ്ധിമുട്ടുകൾക്കു വഴിവച്ചു. ആഭ്യന്തര സുരക്ഷിതത്വംകൂടി ഇംഗ്ലീഷുകാർക്കു നൽകണമെന്നും അതിനുവേണ്ടി കപ്പം ഇരട്ടിപ്പിക്കണമെന്നും അല്ലാതെ തിരുവിതാംകൂറിലെത്തിയ ബ്രിട്ടിഷ് സൈന്യത്തെ പിൻവലിക്കുകയില്ലെന്നും ഇംഗ്ലീഷുകാർ ശഠിച്ചു. ഗത്യന്തരമില്ലാതെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് 1805-ൽ ഉടമ്പടി പുതുക്കിയെഴുതി. അതിൻപ്രകാരം കപ്പത്തുക എട്ടുലക്ഷമാക്കി. തുകയിൽ കുടിശ്ശിക വന്നാൽ തിരുവിതാംകൂർ ഭരണം ഭാഗികമായോ മുഴുവനുമായോ ഏറ്റെടുക്കാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിക്ക് അധികാരം ഉണ്ടെന്നും വ്യവസ്ഥ ചെയ്തു. ബ്രിട്ടിഷ് സൈന്യത്തിന്റെ ഒരു വിഭാഗത്തെ കൊല്ലത്തു സ്ഥിരമായിനിർത്തി. കേണൽ മൺറോ ദളവാ കൃഷ്ണൻ ചെമ്പകരാമൻ അന്തരിച്ചതുകൊണ്ട് 1807-ൽ ദളവാപദവി കൂടി വേലുത്തമ്പിക്കു നൽകി. തിരുവിതാംകൂറിൽ ബ്രിട്ടിഷ് സൈന്യം നിലയുറപ്പിച്ചതുമുതൽ മഹാരാജാവും റസിഡണ്ടും തമ്മിൽ ഉണ്ടായിരുന്ന അകൽച്ച രൂക്ഷമായി. 1807 വരെ ഇരുവരേയും യോജിപ്പിച്ചു നിറുത്താൻ വേലുത്തമ്പി ശ്രമിച്ചുകൊണ്ടിരുന്നു. പിന്നീട് ദളവായും റസിഡണ്ടും തമ്മിലും അകന്നു തുടങ്ങി. റസിഡണ്ടിനെ മാറ്റി മറ്റൊരാളെ നിയമിക്കാൻ ദിവാൻ നടത്തിയ ശ്രമം മദ്രാസ് കൌൺസിലിൽ അംഗീകരിച്ചുവെങ്കിലും അതറിയാതെ റസിഡണ്ടിനെ വധിക്കാൻ പാലിയത്തച്ചൻ (കൊച്ചി ദിവാൻ) ശ്രമം നടത്തി. ഈ ശ്രമത്തിനു പിന്നിൽ ദളവായുണ്ടെന്നു ധരിച്ച് മദ്രാസ് സർക്കാർ റസിഡണ്ടിന്റെ സ്ഥലംമാറ്റം റദ്ദാക്കി. അതിനുമുമ്പുതന്നെ കൊല്ലത്തുണ്ടായിരുന്ന തിരുവിതാംകൂർ സൈന്യത്തെ ബ്രിട്ടിഷ് സൈന്യം ആക്രമിക്കുകയും രണ്ട് തോക്കുകൾ എടുത്തുകൊണ്ടുപോവുകയും ചെയ്തു. എല്ലാ സമാധാന ശ്രമങ്ങളും പാളിപ്പോയപ്പോൾ ദളവാ ഇംഗ്ളീഷുകാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു (1809 ജനു. 12). യുദ്ധത്തിൽ പരാജയപ്പെട്ട ദളവ രാജാവിന്റെ കിരീടം രക്ഷിക്കാൻ വേണ്ടി മുൻകാലപ്രാബല്യത്തോടുകൂടി ഉദ്യോഗം രാജിവച്ച് ഒളിവിൽപ്പോയി. വേലുത്തമ്പിയുടെ എതിരാളിയായ ഉമ്മിണിത്തമ്പിയെ ദളവയായി നിയമിച്ചു. വേലുത്തമ്പി ആത്മഹത്യ ചെയ്തു. 29-ാം വയസ്സിൽ 1810 നവംബർ ഏഴിന് മഹാരാജാവ് അകാലചരമം പ്രാപിച്ചു. ഇതിനെത്തുടർന്ന് കുടുംബത്തിൽ പുരുഷന്മാർ ആരുമില്ലാത്ത അവസ്ഥയുണ്ടായതിനെത്തുടർന്ന് അനന്തരവൾ ആയില്യം തിരുനാൾ ഗൗരി ലക്ഷ്മീബായി സ്വന്തമായി സ്ഥാനമേറ്റെടുത്തു. തിരുവിതാംകൂർ സ്വമേധയാ ഭരിച്ച ഏക വനിതയായിരുന്നു ഗൗരി ലക്ഷ്മീബായി. 1813-ൽ അവർ ഒരു മകന് ജന്മം നൽകി. ആ മകനാണ് പിൽക്കാലത്ത് കലാകാരന്മാരിലെ രാജാവും രാജാക്കന്മാരിലെ കലാകാരനും എന്നറിയപ്പെട്ട സ്വാതി തിരുനാൾ രാമവർമ്മ
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിരുവിതാംകൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |