ചങ്ങമ്പുഴ കൃഷ്ണപിള്ള | |
---|---|
![]() ചങ്ങമ്പുഴ കൃഷ്ണപിള്ള | |
ജനനം | 1911 ഒക്ടോബർ 10[1] ഇടപ്പള്ളി, എറണാകുളം |
മരണം | 17 ജൂൺ 1948[1] തൃശ്ശൂർ, കൊച്ചി, ഇന്ത്യ | (പ്രായം 36)
തൂലികാ നാമം | ചങ്ങമ്പുഴ |
തൊഴിൽ | കവി |
ദേശീയത | ഭാരതീയൻ |
കാലഘട്ടം | 1931-1948 |
സാഹിത്യ പ്രസ്ഥാനം | കാല്പനിക പ്രസ്ഥാനം |
മലയാള കവിയും ഗദ്യകാരനുമായിരുന്നു ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. രമണൻ അടക്കം നിരവധി പ്രശസ്ത കാവ്യകൃതികളുടെ രചയിതാവായ ചങ്ങമ്പുഴ മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയാണ്.[2]
അന്ന് ഉത്തര തിരുവിതാംകൂറിൽ ഉൾപ്പെട്ടിരുന്ന (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയിൽ 1911 ഒക്ടോബർ 10-ന് കൃഷ്ണപിള്ള ജനിച്ചു. ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയാണ്(പാർവ്വതി) മാതാവ്. തെക്കേടത്തു വീട്ടിൽ നാരായണ മേനോൻ പിതാവും. ഒരു കാലത്ത് ഇടപ്പള്ളിയിൽ ഏറ്റവുമധികം സമ്പത്തും പ്രതാപവുമുള്ള തറവാടുകളിലൊന്നായിരുന്നു ചങ്ങമ്പുഴ തറവാട്.[3] കാരണവന്മാരുടെ മർക്കടമുഷ്ടിയും പിടിവാശികളും ധൂർത്തുമൊക്കെ ആ തറവാടിന്റെ സമ്പത്തും അതോടൊപ്പം അതിന്റെ പ്രതാപവും നഷ്ടമാക്കി. അങ്ങനെ ക്ഷയോന്മുഖമായ ഒരു തറവാട്ടിലായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചത്. ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ് അദ്ദേഹം നിർവ്വഹിച്ചത്. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ് ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ് അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തത്. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. രമണൻ എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി.[4] മലയാളസാഹിത്യത്തിലെ അതിപ്രശസ്തമായ കൃതികളിലൊന്നായി രമണൻ മാറി.[4] എറണാകുളം മഹാരാജാസ് കോളേജിലും തുടർന്ന് തിരുവനന്തപുരം ആർട്ട്സ് കോളേജിലും പഠിച്ച് അദ്ദേഹം ഓണേഴ്സ് ബിരുദം നേടി. മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു.
വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടു വർഷത്തിനു ശേഷം ജോലി രാജി വെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കു മടങ്ങി. പിൽക്കാലത്ത് ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ് രചിക്കപ്പെട്ടത്. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.
ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും പിടിപെട്ടു.[4] 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ് തൃശ്ശൂർ മംഗളോദയം നഴ്സിങ്ങ് ഹോമിൽവച്ച്, അദ്ദേഹം അന്തരിച്ചു. അപ്പോൾ 36 വയസ്സുമാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സ്വന്തം നാടായ ഇടപ്പള്ളിയിലെ തറവാട്ടു വക സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ സമാധിയിൽ സ്പന്ദിക്കുന്ന അസ്ഥിമാടം എന്ന കവിതയിലെ ഏതാനും വരികൾ ലിഖിതം ചെയ്തിരിക്കുന്നു.
“ | താരകകളെ കാണ്മിതോ നിങ്ങൾ താഴെയുള്ളൊരീ പ്രേതകുടീരം |
” |
ചങ്ങമ്പുഴയുടെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ചങ്ങമ്പുഴ പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മയ്ക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു. 2017-ൽ കൊച്ചി മെട്രോ പ്രവർത്തനമാരംഭിച്ചപ്പോൾ ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനും നിലവിൽ വന്നിരുന്നു.
കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്. അതിമനോഹരങ്ങളായ കാവ്യങ്ങൾ രചിച്ചത് കൊണ്ടുതന്നെയാവാം പ്രൊഫസർ എം. കെ സാനു അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.
ചങ്ങമ്പുഴ എഴുതിയ ജോത്സ്യത്തെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാതെ അതിന്റെ കൈയെഴുത്തുപ്രതി കണ്ണൂരിലെ ജോത്സ്യപണ്ഡിതനും എഴുത്തുകാരനുമായ എടക്കാട്ട് നാരായണന്റെ കൈവശം കണ്ടെത്തിയിരുന്നു. പഴയകാല ഗണിതം ഉപയോഗിച്ചാണ് 1945-ൽ അദ്ദേഹം ഈ ഗ്രന്ഥം എഴുതിയത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാനായി ചങ്ങമ്പുഴ തൃശൂർ സ്വദേശിയായ ഇയ്യുണ്ണി എന്നയാളെ ഏൽപ്പിക്കുകയും അദ്ദേഹമാണ് നാരായണന് ഈ പുസ്തകം കൈമാറുകയും ചെയ്തതെന്നു കരുതുന്നു.[5]
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite news}}
: Check date values in: |archivedate=
(help)