വി.എം. താർകുണ്ഡെ | |
---|---|
ജനനം | 1909 ജൂലൈ 3 |
മരണം | 2004 മാർച്ച് 22 |
ദേശീയത | ഇന്ത്യ |
തൊഴിൽ | അഭിഭാഷകൻ, ന്യായാധിപൻ |
അറിയപ്പെടുന്നത് | മനുഷ്യാവകാശപ്രവർത്തകൻ |
മനുഷ്യാവകാശത്തിനും സാമൂഹിക നീതിക്കുംമായി പോരാടിയ ഭാരതത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു വി.എം. താർകുണ്ഡെ എന്ന വിതൽ മഹാദിയോ താർകുണ്ഡെ (ജൂലൈ 3, 1909 - മാർച്ച് 22, 2004).
1931 ൽ ലണ്ടനിൽനിന്ന് ബാരിസ്റ്റർപട്ടം കരസ്ഥമാക്കി ഇന്ത്യയിലേക്ക് തിരിച്ചുവന്ന താർകുണ്ഡെ പൂനെയിൽ അഭിഭാഷകനായി പരിശീലനം തുടങ്ങി. കോൺഗ്രസ്സിന്റെ സോഷ്യലിസ്റ്റ് ഘടകമായിരുന്ന കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയതും ഇക്കാലത്തായിരുന്നു. എം.എൻ. റൊയുമായി വളരെ അടുത്ത ബന്ധമാണ് താർകുണ്ഡെക്കുണ്ടായിരുന്നത്.1940 ൽ കോൺഗ്രസ്സ് വിട്ട താർകുണ്ഡെ എം.എൻ റോയ് സ്ഥാപിച്ച റാഡിക്കൽ ഡെമോക്രാക്റ്റിക് പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങി.1944 ൽ അതിന്റെ ജനറൽ സെക്രട്ടറിയായി.ഈ സംഘടന പിന്നീട് പിരിച്ചുവിടുകയായിരുന്നു.1948 ൽ താർകുണ്ഡെ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി പരിശീലനം തുടങ്ങി.1957 ൽ ബോംബെ ഹൈക്കോടതിയുടെ ബെഞ്ചിലേക്ക് ഉയർത്തപ്പെട്ടു.
1969 ൽ ഇന്ത്യൻ റാഡിക്കൽ ‘’ഹ്യൂമനിസ്റ്റ് അസോസ്സിയേഷൻ’’ എന്ന സംഘടന രൂപവത്കരിച്ച താർകുണ്ഡെ അതേ വർഷം തന്നെ ബോംബെ ഹൈക്കോടതിയിലെ അഭിഭാഷക ജോലിയിൽനിന്ന് സ്വമേധയാ വിരമിച്ചു. പിന്നീട് സുപ്രീം കോടതിയിൽ അഭിഭാഷകനായി പരിശീലനം തുടങ്ങി.അവിടെ അദ്ദേഹം കൂടുതൽ പ്രാധാന്യം കൊടുത്തത് പൊതു താത്പര്യ ഹരജികൾക്കായിരുന്നു. പലപ്പോഴും വളരെ കുറഞ്ഞ ഫീസ് നിരക്കിലോ ഫീസില്ലാതയോ ഈ കേസുകൾ അദ്ദേഹം നടത്തി. ഭരണഘടനാപരമായ കേസുകളിലും അദ്ദേഹം പ്രത്യാക താത്പര്യമെടുത്തു.പ്രായം തൊണ്ണൂറിനോടടുക്കുന്നത് വരെ താർകുണ്ഡെ അഭിഭാഷകനായി ജോലിചെയ്തു.റാഡിക്കൽ ഹ്യൂമനിസ്റ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായും താർകുണ്ഡെ പ്രവർത്തിച്ചു.അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണനുമായി വളരെ അടുത്തു ബന്ധപ്പെട്ടു പ്രവർത്തിച്ചു.സർക്കാറിതര സംഘടനകളായ സിറ്റിസൺ ഫോർ ഡെമോക്രസി,പീപ്പിൾസ് യൂനിയൻ ഫോർ സിവൽ ലിബർട്ടീസ് (PUCL), ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്മ്യുണൽ അമിറ്റി (FDCA) എന്നീ സംഘടനകളെ നയിക്കുകയോ അവയിൽ സജീവമായ പങ്കാളിത്തം വഹിക്കുകയോ ചെയ്തു.സിറ്റിസൺസ് ജസ്റ്റീസ് കമ്മിറ്റി എന്ന സംഘടനയിലൂടെ സിക്ക് വിരുദ്ധ കലാപം, പഞ്ചാബ്, കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്നീ വിഷയങ്ങളിലും താർകുണ്ഡെ സജീവമായി ഇടപെടുകയുണ്ടായി.